വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ‘യൂണിവേഴ്സൽ ഓസ്ട്രിച്ച് ഫാം’ ഉടമകൾക്ക് ആശ്വാസമായി കാനഡ അഗ്രികൾച്ചറൽ റിവ്യൂ ട്രിബ്യൂണലിന്റെ നിർണ്ണായക വിധി. പക്ഷിപ്പനി ബാധയെത്തുടർന്ന് പക്ഷികളെ ക്വാറന്റൈൻ ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ചുമത്തിയ 10,000 ഡോളർ പിഴയാണ് ട്രിബ്യൂണൽ റദ്ദാക്കിയത്. ക്വാറന്റൈൻ നോട്ടീസ് നിയമപ്രകാരം നേരിട്ട് കൈമാറുന്നതിൽ ഏജൻസി പരാജയപ്പെട്ടുവെന്ന് ട്രിബ്യൂണൽ കണ്ടെത്തി. ഇമെയിൽ വഴി അയച്ച നോട്ടീസ് ഔദ്യോഗികമായി സ്വീകാര്യമല്ലെന്നും ഇത്തരം ഗുരുതരമായ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തി സാഹചര്യം വിലയിരുത്തണമെന്ന നിയമം പാലിക്കപ്പെട്ടില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് നേരത്തെ ചുമത്തിയ മറ്റൊരു പിഴ നിലനിൽക്കുന്നുണ്ടെങ്കിലും, നോട്ടീസ് നൽകുന്നതിലെ സാങ്കേതിക പിഴവുകൾ കാരണമാണ് നിലവിലെ ഈ വലിയ തുകയുടെ പിഴ ഒഴിവാക്കപ്പെട്ടത്.

2024 ഡിസംബറിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ ഫാമിലെ മുന്നൂറോളം ഒട്ടകപക്ഷികളെ കൊല്ലാൻ ഉത്തരവിട്ടിരുന്നു. പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും മറികടന്ന് 2025 നവംബറിലാണ് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ഈ നടപടികൾക്കായി ഏകദേശം 70 ലക്ഷം ഡോളർ നികുതിപ്പണം ചെലവായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
