ഓട്ടവ: കാനഡയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ആശങ്ക ഉയർത്തിയിരുന്ന വാഹന മോഷണങ്ങളിൽ ഗണ്യമായ കുറവ്. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 46,999 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2024-ൽ ഇത് 57,359 ആയിരുന്നു. ഏകദേശം 18 ശതമാനത്തിന്റെ കുറവാണ് ഒരു വർഷത്തിനിടെ ഉണ്ടായതെന്ന് Équité Association റിപ്പോർട്ട് ചെയ്തു. മോഷണം ഏറ്റവും കൂടുതൽ കുറഞ്ഞത് കെബെക്കിലാണ് (25%). തൊട്ടുപിന്നാലെ ഒന്റാരിയോ, 22% കുറവ്. അറ്റ്ലാന്റിക് കാനഡയിൽ വെറും 2% മാത്രമേ കുറവുള്ളൂ. അതേ സമയം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ഇപ്പോഴും വലിയ പുരോഗതിയില്ല. ദേശീയതലത്തിൽ 59% വാഹനങ്ങൾ മാത്രമാണ് തിരിച്ച് ലഭിക്കുന്നത്. ഒന്റാരിയോ, കെബെക്ക് എന്നിവിടങ്ങളിലാകട്ടെ പകുതിയോളം വാഹനങ്ങൾ ഒരിക്കലും തിരിച്ചു ലഭിക്കുന്നില്ലെന്നും കണക്കുകൾ പറയുന്നു. ഇവ വിദേശത്തേക്ക് കടത്തുകയോ പാർട്സുകളായി അഴിച്ചു മാറ്റുകയോ ചെയ്യുന്നതായാണ് സൂചന.മോഷണങ്ങൾ കുറഞ്ഞെങ്കിലും ഇൻഷുറൻസ് ക്ലെയിമുകൾ വഴിയുള്ള സാമ്പത്തിക നഷ്ടം ഇപ്പോഴും കുത്തനെ ഉയർന്നതു തന്നെയാണ്. 2025-ൽ ഏകദേശം 8,165 കോടി രൂപണ് ഈ ഇനത്തിൽ നഷ്ടമുണ്ടായത്.

അതേ സമയം സാധാരണ മോഷണങ്ങൾക്ക് പുറമെ, വ്യാജ രേഖകൾ ചമച്ചു വാഹനങ്ങൾ സ്വന്തമാക്കുന്ന ‘വെഹിക്കിൾ ഫിനാൻസ് ഫ്രോഡ്’ തട്ടിപ്പുകൾ വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. 2025 ലെ കണക്കുകൾ പ്രകാരം മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം എസ്യുവികളും (SUV) പിക്കപ്പ് ട്രക്കുകളുമാണ്: Toyota RAV4, Dodge RAM 1500 Series, Honda CR-V എന്നിവയാണ് അവരുടെ പ്രിയവാഹനങ്ങൾ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൂടുതൽ പ്രവർത്തനങ്ങളുമെന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കണമെന്നും പരമാവധി വാഹനങ്ങൾ ഗാരേജിനുള്ളിൽ തന്നെ പാർക്ക് ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചു. ആഫ്റ്റർ മാർക്കറ്റ് ഇമ്മൊബിലൈസറുകളും ട്രാക്കിംഗ് ഉപകരണങ്ങളും (GPS) വാഹനത്തിൽ ഘടിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി.
