കാൽഗറി: ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ കൂട്ടവെടിവെപ്പിന്റെ പശ്ചാത്തലത്തിൽ, അയൽ പ്രവിശ്യയായ ആൽബർട്ടയിലെ വിദ്യാലയങ്ങളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ആശങ്ക പടരുന്നു. വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം സ്കൂളുകളിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ കുട്ടികൾ വിദ്യാലയങ്ങളിൽ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യമാണ് രക്ഷിതാക്കൾ ഇപ്പോൾ ഉയർത്തുന്നത്.
കാൽഗറിയിലെയും എഡ്മിന്റണിലെയും സ്കൂൾ ബോർഡുകൾ തങ്ങൾക്ക് കൃത്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും, വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പല സ്കൂളുകളിലും ലോക്ക്ഡൗൺ ഡ്രില്ലുകൾ (Lockdown drills) കൃത്യമായി നടക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ക്ലാസ് മുറികളിലെ വാതിലുകൾ അടച്ച് നിശബ്ദമായി ഇരിക്കുക എന്നതൊഴിച്ചാൽ മറ്റ് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തങ്ങൾ പ്രാപ്തരല്ലെന്ന് ചില വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

അതേസമയം, ഓരോ സ്കൂളിനും കൃത്യമായ എമർജൻസി റെസ്‌പോൺസ് പ്ലാൻ ഉണ്ടെന്നും വർഷത്തിൽ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ലോക്ക്ഡൗൺ പരിശീലനങ്ങൾ നൽകാറുണ്ടെന്നും കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. എഡ്മിന്റണിലെ സ്കൂളുകളിൽ ഇത്തരം പരിശീലനങ്ങൾ വർഷത്തിൽ മൂന്ന് തവണ നൽകാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സ്കൂളുകളിൽ നിന്നുള്ള ആശയവിനിമയം കൃത്യമല്ലെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ അക്കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് അവർ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്കുണ്ടാകാൻ സാധ്യതയുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സ്കൂൾ ബോർഡുകൾ അറിയിച്ചു. ആശങ്കയുള്ള വിദ്യാർത്ഥികൾ അധ്യാപകരോടോ മുതിർന്നവരോടോ സംസാരിക്കാൻ തയാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
