വാഷിങ്ടൺ: കോവിഡ് കാലത്തിന് ശേഷം തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന പ്രമുഖ മരുന്ന് കമ്പനി മോഡേണ (Moderna) വിപണിയിൽ മുന്നേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പാദത്തിൽ വിപണി വിദഗ്ധർ പ്രവചിച്ചതിനേക്കാൾ മികച്ച വരുമാനമാണ് കമ്പനി നേടിയത്. മഹാമാരിക്ക് ശേഷം കോവിഡ് വാക്സിനുകൾക്ക് ഡിമാൻഡ് കുറഞ്ഞത് കമ്പനിയെ സാമ്പത്തികമായി ബാധിച്ചിരുന്നുവെങ്കിലും, പുതിയ റിപ്പോർട്ടുകൾ വലിയ ആശ്വാസമാണ് നൽകുന്നത്. 2025-ൽ മാത്രം ഏകദേശം 194 കോടി ഡോളറിന്റെ വിൽപനയാണ് കമ്പനി നടത്തിയത്.
പുതിയ ഉൽപ്പന്നങ്ങളിലൂടെയും ആധുനികമായ എംആർഎൻഎ (mRNA) സാങ്കേതികവിദ്യയിലൂടെയും വിപണിയിൽ സജീവമായി നിൽക്കാനാണ് മോഡേണയുടെ ശ്രമം. 2026-ഓടെ വരുമാനത്തിൽ 10% വളർച്ച കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിൽ പകുതിയോളം അമേരിക്കയിൽ നിന്നും ബാക്കി മറ്റ് വിദേശ വിപണികളിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെയും പുതിയ വാക്സിനുകളിലൂടെയും ലാഭത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സിഇഒ സ്റ്റെഫാൻ ബാൻസൽ പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, മോഡേണയുടെ പനി (Flu) വാക്സിൻ പരീക്ഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി യുഎസ് റെഗുലേറ്ററായ എഫ്ഡിഎ അപേക്ഷ നിരസിച്ചത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. വാക്സിൻ പരീക്ഷണ രീതി ശരിയല്ലെന്ന എഫ്ഡി.എ ഉദ്യോഗസ്ഥൻ വിനയ് പ്രസാദിന്റെ നിലപാടാണ് ഇതിന് കാരണം. എന്നാൽ നേരത്തെ അനുമതി നൽകിയ പരീക്ഷണത്തിൽ നിന്ന് അധികൃതർ പിന്നോട്ട് പോയതാണെന്ന് മോഡേണ കുറ്റപ്പെടുത്തി. ഈ തടസ്സങ്ങൾക്കിടയിലും നഷ്ടത്തിന്റെ തോത് കുറച്ചുകൊണ്ട് മുന്നേറാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്.
