അബുദാബി: 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തിയ കമ്പനി, വർഷത്തിന്റെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025-ൽ നിക്ഷേപകർക്ക് നൽകുന്ന ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും കാര്യക്ഷമമായ പ്രവർത്തനവുമാണ് ലുലുവിന്റെ അറ്റാദായം 1856 കോടി രൂപയിലെത്തിക്കാൻ സഹായിച്ചത്.
കഴിഞ്ഞ വർഷം മാത്രം 20 പുതിയ സ്റ്റോറുകൾ ആരംഭിച്ച ലുലു ഗ്രൂപ്പ്, വരും വർഷങ്ങളിലും വിപുലമായ വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 2026-2028 കാലയളവിൽ 50 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. നിക്ഷേപകർക്ക് സുസ്ഥിരവും മികച്ചതുമായ നേട്ടം ഉറപ്പാക്കുന്ന ദീർഘകാല നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും, ആഗോള റീട്ടെയ്ൽ വിപണിയിൽ ബ്രാൻഡിന്റെ കരുത്ത് വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ വ്യാപാര രംഗത്തും ലുലു വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇ-കൊമേഴ്സ് വിൽപ്പനയിൽ 38.6% അധിക വളർച്ച കൈവരിച്ച ലുലുവിന് നിലവിൽ 84 ലക്ഷം ‘ഹാപ്പിനെസ് ലോയൽറ്റി’ അംഗങ്ങളുണ്ട്. ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സുസ്ഥിരമായ ബിസിനസ് തന്ത്രങ്ങളിലൂടെയും ഉപഭോക്തൃ സേവനങ്ങളിലൂടെയും റീട്ടെയ്ൽ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
