ഓട്ടവ:ഫെഡറൽ ജീവനക്കാർക്കിടയിൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ ഭീതി പടരുന്നതോടെ നിയമസഹായം തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. സർക്കാരിന്റെ പുതിയ തീരുമാനത്തെ എങ്ങനെ നേരിടണമെന്നും നിയമപരമായ സാധ്യതകൾ എന്തൊക്കെയാണെന്നും ആരായുന്നതിനായി നിരവധി ഉദ്യോഗസ്ഥർ പ്രമുഖ നിയമ സ്ഥാപനങ്ങളെ സമീപിച്ചു തുടങ്ങിയതായി ഓട്ടവയിലെ അഭിഭാഷകർ പറഞ്ഞു.

നെല്ലിഗൻ ലോയിലെ പാർട്ണറായ മാലിനി വിജയകുമാർ പറയുന്നതനുസരിച്ച്, യൂണിയനിൽ അംഗത്വമുള്ള ജീവനക്കാർ പരാതികൾ നൽകുന്നതിനായി തങ്ങളുടെ യൂണിയനുകളെയാണ് സമീപിക്കുന്നത്. എന്നാൽ, യൂണിയന്റെ ഭാഗമല്ലാത്ത ഉന്നത ഉദ്യോഗസ്ഥരും ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലെ ജീവനക്കാരും ഈ മാറ്റങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് വ്യക്തിപരമായി നിയമോപദേശം തേടുന്നതായി അവർ പറയുന്നു.
പൊതുസേവന തസ്തികകളുടെ എണ്ണം 2029-ഓടെ 40,000 എണ്ണം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിലെ ഗവൺമെന്റ് പ്രോഗ്രാം ആൻഡ് സ്പെൻഡിങ് റിവ്യൂവിന്റെ ഭാഗമായാണ് ഈ നടപടി. ഈ വലിയ തോതിലുള്ള തൊഴിൽ നഷ്ടം പൊതു സുരക്ഷയെയും സർക്കാർ സേവനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഫെഡറൽ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
