തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്ന ബിജെപി കൗൺസിലർമാർക്കൊപ്പം ട്രെയിൻ യാത്ര ഒഴിവാക്കിയതിൽ വിശദീകരണവുമായി ആർ ശ്രീലേഖ. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം ദീർഘദൂര ട്രെയിൻ യാത്ര സാധ്യമല്ലെന്ന് പാർട്ടി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വീട്ടിൽ പ്രായമായ അമ്മയെ പരിചരിക്കേണ്ടതുണ്ടെന്നും അഞ്ച് ദിവസം മണ്ഡലത്തിൽ നിന്നും മാറിനിൽക്കുന്നത് കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

ട്രെയിൻ യാത്ര ഒഴിവാക്കിയതിനെ തുടർന്ന് പാർട്ടി വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും, അനാവശ്യമായി പാർട്ടിയുടെ പണം ചെലവാക്കേണ്ട എന്ന് കരുതി അത് നിരസിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. യാത്രയിൽ നിന്ന് വിട്ടുനിന്നത് പാർട്ടി നേതൃത്വത്തോടുള്ള നീരസം കാരണമാണെന്ന വാർത്തകൾ അവർ തള്ളിക്കളഞ്ഞു. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അടുത്ത അഞ്ച് വർഷം കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും ശ്രീലേഖ വ്യക്തമാക്കി.
