മൺട്രിയോൾ : കെബെക്ക് ലിബറൽ പാർട്ടിയുടെ പുതിയ ലീഡറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ചാൾസ് മില്യാർഡ്. മുൻ നേതാവ് പാബ്ലോ റോഡ്രിഗസ് വോട്ട് കോഴ ആരോപണങ്ങളെത്തുടർന്ന് ഡിസംബറിൽ രാജിവെച്ച ഒഴിവിലേക്കാണ് മുൻ ഫാർമസിസ്റ്റും ചേംബർ ഓഫ് കൊമേഴ്സ് മേധാവിയുമായ മില്യാർഡ് നിയമിതനായത്. 2025-ലെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടാമതെത്തിയ ഇദ്ദേഹം, ഒക്ടോബർ 5-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനത്തോടെയാണ് ചുമതലയേൽക്കുന്നത്.

വോട്ട് കോഴ വിവാദങ്ങളും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും ലിബറൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ഈ നേതൃമാറ്റം. നിലവിൽ നിയമസഭയിൽ അംഗമല്ലാത്ത മില്യാർഡിന്, ഭരണകക്ഷിയായ സിഎക്യുവിനും ജനപ്രീതിയിൽ മുന്നിലുള്ള പാർട്ടി കെബെക്ക്വയ്ക്കും എതിരെ പാർട്ടിയെ നയിക്കുക എന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. അഴിമതി ആരോപണങ്ങളിൽ പാർട്ടിക്കെതിരെയുള്ള അന്വേഷണം തുടരുന്നതിനിടയിലും, ഐക്യത്തോടെ മുന്നോട്ട് പോകാനും ജനവിശ്വാസം വീണ്ടെടുക്കാനുമാണ് പുതിയ നേതാവിന്റെ ശ്രമം.
