ഓട്ടവ : കഴിഞ്ഞ വർഷം നടന്ന കനേഡിയൻ പൊതുതിരഞ്ഞെടുപ്പിൽ ടെർബോൺ റൈഡിങ്ങിലെ ഫലം റദ്ദാക്കി സുപ്രീം കോടതി. വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലിബറൽ പാർട്ടി സ്ഥാനാർത്ഥി ടാറ്റിയാന ഓഗസ്റ്റിൻ വിജയിച്ച ഫലമാണ് സുപ്രീം കോടതി അസാധുവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവ് മൂലം ഒരു വോട്ട് എണ്ണപ്പെടാതെ പോയത് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ റൈഡിങ്ങിൽ പുതിയ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

പോസ്റ്റൽ ബാലറ്റുകൾ അയച്ചതിൽ ഉണ്ടായ അച്ചടിപ്പിശക് മൂലം ഒരു വോട്ടറുടെ ബാലറ്റ് എണ്ണാൻ സാധിച്ചിരുന്നില്ല. താൻ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർ വെളിപ്പെടുത്തിയതോടെയാണ് പരാതി കോടതിയിലെത്തിയത്. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും നിർണ്ണായകമാണെന്നും സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പിഴവുകൾ അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ വ്യക്തമാക്കി. ഈ വിധിയെ ജനാധിപത്യത്തിന്റെ വിജയമെന്നാണ് ബ്ലോക്ക് സ്ഥാനാർത്ഥി നഥാലി സിൻക്ലെയർ വിശേഷിപ്പിച്ചത്. ഈ മാസം അവസാനത്തോടെ റൈഡിങ്ങിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതോടെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
