ന്യൂഡൽഹി : രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന ‘വായുശക്തി 2026’ അഭ്യാസപ്രകടനം ഈ മാസം 27-ന് നടക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യത്തെ വലിയ വ്യോമാഭ്യാസമാണിതെന്ന പ്രത്യേകതയുമുണ്ട്. 77 യുദ്ധവിമാനങ്ങൾ, 43 ഹെലികോപ്റ്ററുകൾ, 8 മിലിട്ടറി കാർഗോ വിമാനങ്ങൾ എന്നിവയടങ്ങുന്ന വൻ സന്നാഹമാണ് അഭ്യാസത്തിൽ അണിനിരക്കുന്നത്. റഫാൽ, തേജസ് എന്നീ യുദ്ധവിമാനങ്ങൾക്കൊപ്പം അമേരിക്കൻ നിർമ്മിത അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകളും ഇതിൽ പങ്കുചേരും.

ഭാവിയിലെ യുദ്ധസാഹചര്യങ്ങൾ മുന്നിൽക്കണ്ട് 12,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും 277 ആയുധങ്ങളുമാണ് അഭ്യാസത്തിനായി ഉപയോഗിക്കുന്നത്. ശത്രുതാവളങ്ങൾ കൃത്യതയോടെ തകർക്കുന്നതിനും വ്യോമമേധാവിത്വം ഉറപ്പാക്കുന്നതിനുമുള്ള സേനയുടെ കഴിവ് ഈ പ്രകടനത്തിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. വ്യോമ ആക്രമണം മുതൽ രക്ഷാപ്രവർത്തനം വരെയുള്ള വിവിധ തലങ്ങൾ ഉൾപ്പെടുത്തിയാണ് പൊഖ്റാനിലെ ഈ യുദ്ധാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്.
