വൻകൂവർ : ബി സി കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുൻ ലീഡർ ജോൺ റസ്റ്റാഡ്. ഞായറാഴ്ച രാവിലെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിതെന്നും പാർട്ടിയുടെ ഐക്യത്തിനും ഭാവിക്കും വേണ്ടിയാണ് താൻ മാറിനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ബി സി കൺസർവേറ്റീവ് പാർട്ടി ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും എൻഡിപി സർക്കാരിനെ പരാജയപ്പെടുത്തി പ്രവിശ്യയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അടുത്ത ലീഡറെ പിന്തുണയ്ക്കുമെന്നും റസ്റ്റാഡ് പറഞ്ഞു.

നേരത്തെ താൻ നേതൃസ്ഥാനത്തേക്ക് തിരിച്ചുവരാൻ തയ്യാറാണെന്ന സൂചനകൾ അദ്ദേഹം നൽകിയിരുന്നു. റസ്റ്റാഡ് നേതൃസ്ഥാനത്തിനായുള്ള അപേക്ഷാ ഫോം കൈപ്പറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പാർട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ആഞ്ചലോ ഇസിദോറോ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല.
പാർട്ടി കോക്കസിലെ 20 അംഗങ്ങൾ അദ്ദേഹത്തിൽ അവിശ്വാസം രേഖപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് റസ്റ്റാഡ് നേതൃസ്ഥാനം ഒഴിഞ്ഞത്. മെയ് 30-നാണ് ബി സി കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ ലീഡറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള സ്ഥാനാർത്ഥികൾ ചുരുങ്ങിയത് 250 അംഗങ്ങൾ ഒപ്പിട്ട അപേക്ഷകൾ സമർപ്പിക്കുകയും 1,15,000 ഡോളറും കെട്ടിവയ്ക്കേണ്ടതുണ്ട്.
