എഡ്മിന്റൻ : ജുഡീഷ്യൽ നിയമനങ്ങളിൽ പ്രവിശ്യകൾക്ക് കൂടുതൽ അധികാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സുപ്രീം കോടതിയിലെയും സുപ്പീരിയർ കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിൽ പ്രവിശ്യകൾക്ക് പങ്കാളിത്തം നൽകിയില്ലെങ്കിൽ ജുഡീഷ്യറിക്കുള്ള ഫണ്ട് തടയുമെന്നാണ് സ്മിത്തിന്റെ ഭീഷണി. നിലവിൽ ഫെഡറൽ സർക്കാരിനാണ് ഈ നിയമനങ്ങളിൽ പൂർണ്ണ അധികാരം. കെബെക്കിന് ലഭിക്കുന്നതുപോലെയുള്ള പരിഗണന ആൽബർട്ടയ്ക്കും വേണമെന്നും നിയമനങ്ങളിൽ ദ്വിഭാഷാ പരിജ്ഞാനം നിർബന്ധമാക്കുന്നത് ഒഴിവാക്കണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

സ്മിത്തിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകർക്കുമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫെഡറൽ ജസ്റ്റിസ് മിനിസ്റ്റർ ഷോൺ ഫ്രേസർ നിലവിലെ രീതിയിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെപ്പോലെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ജഡ്ജിമാരെ നിയമിക്കുന്ന രീതി കാനഡയിൽ കൊണ്ടുവരുന്നത് അപകടകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഭരണഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
