ബർലിൻ: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടം നടത്തുന്നത് വൻഅട്ടിമറിയെന്ന് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. ബർലിനിൽ ബി.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹിലരിയുടെ ഗുരുതരമായ ആരോപണം. രേഖകൾ പുറത്തുവിടുന്നത് വൈകിപ്പിക്കുന്നതിലൂടെ സത്യം മൂടി വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാമെന്ന് ഹിലരിയും ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിലരിയുടെ പ്രതികരണം. എപ്‌സ്‌റ്റീൻ കേസുമായി ബന്ധപ്പെട്ട ആഭ്യന്തര മെമ്മോകളും ഇമെയിലുകളും നീതിന്യായ വകുപ്പ് ബോധപൂർവം വൈകിപ്പിക്കുകയാണ്. നിലവിൽ രഹസ്യ മൊഴി നൽകാനാണ് തീരുമാനമെങ്കിലും, ജനങ്ങൾക്ക് സത്യം അറിയാനായി ഇത് പരസ്യമായി നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവർ പറഞ്ഞു.

തങ്ങൾക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും, പ്രസിഡന്റ് ട്രംപിന്റെ പേരും രേഖകളിലുണ്ടെന്ന വസ്തുതയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ജെഫ്രി എപ്‌സ്‌റ്റീനുമായി ബിൽ ക്ലിന്റണുണ്ടായിരുന്ന സൗഹൃദം നേരത്തെ വലിയ വിവാദമായിരുന്നു. എന്നാൽ തനിക്ക് എപ്‌സ്‌റ്റീൻ്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബിൽ ക്ലിന്റൺ നേരത്തെ പ്രതികരിച്ചത്. ദശലക്ഷക്കണക്കിന് രേഖകൾ ഇതിനകം പുറത്തുവന്നുവെങ്കിലും പല നിർണ്ണായക വിവരങ്ങളും ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ഈ മാസം അവസാനം ബിൽ ക്ളിൻ്റനും ഹിലാരിയും ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും.
