ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്ക് ഇനി മുതൽ ഇന്ത്യൻ ബാങ്ക് അക്കൗണ്ടോ മൊബൈൽ നമ്പറോ ഇല്ലാതെ തന്നെ യുപിഐ (UPI) വഴി പണമിടപാടുകൾ നടത്താം. ‘യുപിഐ വൺ വേൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വാലറ്റ് സേവനം, ഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026വെച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഔദ്യോഗികമായി അവതരിപ്പിച്ചു. വിദേശ സഞ്ചാരികൾക്കും പ്രവാസികൾക്കും (NRIs) ഇന്ത്യയിലെ കടകളിലും ഹോട്ടലുകളിലും ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്ത് പണം നൽകാൻ സഹായിക്കുന്ന ഡിജിറ്റൽ വാലറ്റാണിത്. സാധാരണ യുപിഐ സേവനത്തിന് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നിർബന്ധമാണെങ്കിൽ, പുതിയ സംവിധാനത്തിന് അതിന്റെ ആവശ്യമില്ല. വിദേശ മൊബൈൽ നമ്പറും പാസ്‌പോർട്ടും വിസയും ഉപയോഗിച്ച് വാലറ്റ് ആക്ടിവേറ്റ് ചെയ്യാം. അന്താരാഷ്ട്ര ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ വാലറ്റിലേക്ക് ഇന്ത്യൻ രൂപ നിക്ഷേപിക്കാം. ഒരു തവണ 25,000 രൂപ വരെയും മാസം പരമാവധി 50,000 രൂപ വരെയും വാലറ്റിൽ ലോഡ് ചെയ്യാം.

യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ വാലറ്റിൽ ബാക്കിയുള്ള തുക വിദേശ വിനിമയ നിയമങ്ങൾക്ക് വിധേയമായി തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ‘CheqUPI’ ആപ്പ് ഡൗൺലോഡ് ചെയ്യാം. അതിനുശേഷം പാസ്‌പോർട്ടും വിസയും അപ്‌ലോഡ് ചെയ്ത് വിവരങ്ങൾ നൽകാം. വാലറ്റിൽ പണം നിറച്ച ശേഷം ഇന്ത്യയിലെ ഏത് യു പിഐ ക്യുആർ കോഡും സ്കാൻ ചെയ്ത് പണമടയ്ക്കാം. നിലവിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭാരത് മണ്ഡപത്തിലെ എൻപിസിഐ കൗണ്ടറുകളിലും ഈ സേവനം ലഭ്യമാണ്. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഇതിൻ്റെ ഇതിന്റെ ഗുണം ലഭിക്കും.
