ജനീവ: ലിബിയയിലെ കുടിയേറ്റക്കാർക്കെതിരെ കൊലപാതകവും പീഡനവും ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. കടൽമാർഗം സഞ്ചരിക്കുന്ന കുടിയേറ്റക്കാരുടെ ബോട്ടുകൾ തടയുന്നതും അവരെ തിരിച്ചയക്കുന്നതും അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.

യുഎൻ മനുഷ്യാവകാശ ഓഫീസും യുഎൻ സപ്പോർട്ട് മിഷനും പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ക്രിമിനൽ മാഫിയകളും മനുഷ്യക്കടത്ത് സംഘങ്ങളും കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോവുകയും തടങ്കലിൽ വെക്കുകയും ചെയ്യുന്നുണ്ട്. ലിബിയൻ അധികൃതരുമായും വിദേശത്തെ ക്രിമിനൽ ശൃംഖലകളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്നും യുഎൻ ആവശ്യപ്പെട്ടു.
