ഹവാന : ഇന്ധനലഭ്യതയിലുണ്ടായ കടുത്ത ക്ഷാമത്തെത്തുടർന്ന് ക്യൂബയിലെ മോവയിലുള്ള സംയുക്ത സംരംഭത്തിന്റെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചതായി ഷെറിറ്റ് ഇന്റർനാഷണൽ കോർപ്പറേഷൻ. വരും ആഴ്ചകളിൽ നിക്കൽ, കൊബാൾട്ട് ഖനന പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുമെന്നും പ്രോസസ്സിങ് പ്ലാന്റ് താൽക്കാലികമായി അടച്ചിടുമെന്നും കനേഡിയൻ മൈനിങ് കമ്പനി ചൊവ്വാഴ്ച വ്യക്തമാക്കി. കമ്പനിയുടെ സാമ്പത്തിക നില മോശമായി തുടരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 2025-ൽ 6.57 കോടി ഡോളറിന്റെ അറ്റനഷ്ടമാണ് ഷെറിറ്റ് രേഖപ്പെടുത്തിയത്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ പരിഷ്കരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെ ഇന്ധന വിതരണം മുടങ്ങിയത് കമ്പനിക്ക് വലിയ തിരിച്ചടിയായി.

വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ക്യൂബയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ നേരത്തെയാക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും ക്യൂബയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ആൽബർട്ടയിലെ ഫോർട്ട് സസ്കാച്വാനിലുള്ള റിഫൈനറിയുടെ പ്രവർത്തനങ്ങളെ ഇത് ഉടനടി ബാധിക്കില്ലെന്നും ഏപ്രിൽ പകുതി വരെ ആവശ്യമായ സ്റ്റോക്ക് അവിടെയുണ്ടെന്നും കമ്പനി അറിയിച്ചു. വാർത്ത പുറത്തുവന്നതോടെ ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഷെറിറ്റിന്റെ ഓഹരി മൂല്യം 15 ശതമാനത്തിലധികം ഇടിഞ്ഞു.
