എഡ്മിന്റൻ : ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ മൂന്നിലൊന്ന് പ്രവിശ്യാ നിവാസികളും തൃപ്തരല്ലെന്ന് പുതിയ സർവേ റിപ്പോർട്ട്. 63 ശതമാനം പ്രവിശ്യാ നിവാസികളും നിലവിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ അതൃപ്തരാണെന്ന് ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ അയക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഈ നിരക്ക് 68 ശതമാനമായി ഉയരുന്നു എന്നത് ശ്രദ്ധേയമാണ്. ചാർട്ടർ സ്കൂളുകൾ, ഹോം എഡ്യൂക്കേഷൻ, മതപരമായ പാഠശാലകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പഠനസാഹചര്യങ്ങൾ പ്രവിശ്യയിലുണ്ടെങ്കിലും, പൊതുവിദ്യാഭ്യാസത്തിന്റെ തളർച്ച ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

പൊതുവിദ്യാലയങ്ങൾക്ക് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നതിനോട് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വിയോജിപ്പ് പ്രകടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് 77 ശതമാനം പേരും ആവശ്യപ്പെടുന്നു. ഇംഗ്ലീഷ്, കാത്തലിക് പബ്ലിക് സ്കൂളുകൾക്കാണ് രക്ഷിതാക്കൾ ഏറ്റവും ഉയർന്ന റാങ്കിങ് നൽകിയിരിക്കുന്നത്. അതേസമയം, ആൽബർട്ടയിലെ 46 ശതമാനം ആളുകളും പബ്ലിക് ചാർട്ടർ സ്കൂളുകൾക്ക് നിലവിലെ ഫണ്ടിങ് തുടരണമെന്ന പക്ഷക്കാരാണ്. സ്വകാര്യ മേഖലയിലേക്ക് ഫണ്ട് തിരിച്ചുവിടുന്നതിനേക്കാൾ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്ന ശക്തമായ നിലപാടിലാണ് ഭൂരിഭാഗം രക്ഷിതാക്കളും.
