ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദം പുതിയ ചരിത്രത്തിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ചയിൽ തീരുമാനിച്ചു. ഇന്ത്യയും ഫ്രാൻസും ഇരട്ട നികുതി ഒഴിവാക്കാനുള്ള സുപ്രധാന കരാറിൽ ഒപ്പിട്ടു. ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് 114 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള 3.25 ലക്ഷം കോടിയുടെ ഇടപാടിനും കരാറായി. ഇതിൽ 90 വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള വമ്പൻ കരാർ ഉടൻ ഒപ്പുവെക്കുമെന്നാണ് സൂചന.2030 ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ അവസരം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുംബയ് ലോക്ഭവനിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചർച്ചകളിൽ തീരുമാനം. വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് 21 സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട്, അത്യാധുനിക ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണയായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ഫ്രഞ്ച് കമ്പനിയായ സാഫ്രാനും (Safran) ചേർന്നായിരിക്കും ഈ സംയുക്ത സംരംഭം നടപ്പിലാക്കുക. കർണാടകയിലെ വെമഗലിൽ ടാറ്റയും എയർബസും ചേർന്ന് സ്ഥാപിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കാനും വിദേശകാര്യ മന്ത്രിമാർ തമ്മിൽ വർഷം തോറും ചർച്ചകൾ നടത്താനും തീരുമാനമായി.

എ.ഐ, ക്രിട്ടിക്കൽ മിനറൽസ് തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കി. ഡൽഹി എയിംസിൽ ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ AI ഇൻ ഹെൽത്ത് സ്ഥാപിക്കാനും തീരുമാനിച്ചു. 2026-നെ ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷമായി ഇരുനേതാക്കളും പ്രഖ്യാപിച്ചു. ജനങ്ങൾ തമ്മിലുള്ള ബന്ധം പരസ്പരം ശക്തിപ്പെടുത്താനുള്ള ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ 2026 പരിപാടിയും നേതാക്കൾ ഉദ്ഘാടനം ചെയ്തു. പ്രതിരോധം, ഊർജം ബഹിരാകാശം, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ വ്യവസായികളെ ബന്ധിപ്പിക്കാനും ഇത് ഉപയോഗിക്കും. കർണാടകയിലെ എച്ച്-125 ഹെലികോപ്ടർ അസംബ്ളി യൂണിറ്റ് ഇരുനേതാക്കളും വെർച്വലായി ഉദ്ഘാടനം ചെയ്തു.
