ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ എഐ ഉച്ചകോടിയിൽ ചൈനീസ് നിർമ്മിത റോബോട്ടിനെ സ്വന്തം പരീക്ഷണമെന്നോണം അവതരിപ്പിച്ചതിന് പിന്നാലെ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിക്കെതിരെ കർശന നടപടി. സംഭവം വലിയ വിവാദത്തെത്തുടർന്ന് യൂണിവേഴ്സിറ്റിയുടെ സ്റ്റാൾ ഉടൻ തന്നെ ഒഴിയാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. യൂണിവേഴ്സിറ്റിയുടെ സെന്റർ ഓഫ് എക്സലൻസ് വികസി പ്പിച്ചെടുത്തതാണ് ഈ റോബോട്ടിക് നായ എന്ന് അവകാശപ്പെട്ടാണ് ‘ഓറിയോൺ’ എന്ന പേരിൽ യൂണിവേഴ്സിറ്റി ഇതിനെ പ്രദർശിപ്പിച്ചത്. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ എഐ ഉച്ചകോടിയിൽ നിരീക്ഷണത്തിനുള്ള റോബോട്ടിക് നായയെ സ്വകാര്യ സർവകലാശാല പ്രദർശിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം വൈറലായിരുന്നു. യൂണിവേഴ്സിറ്റി പ്രൊഫ. നേഹ സിങ് റോബോട്ട് നായയെ അവതരിപ്പിക്കുന്നതും സർവകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് അതെന്ന് വീഡിയോയിൽ അവകാശപ്പെടുകയും ചെയ്തിരുന്നു. അധികം വൈകാതെ ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിർമ്മിച്ച ‘യൂണിട്രീ ഗോ 2’എന്ന റോബോട്ടാണെന്ന് സോഷ്യൽ മീഡിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ കണ്ടെത്തി. ഓൺലൈനിൽ ഏകദേശം 2-3 ലക്ഷം രൂപയ്ക്ക് ഇത് ലഭ്യമാകും. യൂണിവേഴ്സിറ്റി പ്രതിനിധി റോബോട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്.

രാജ്യത്തിന്റെ ഐടി മന്ത്രി അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ ചൈനീസ് ഉത്പന്നം സ്വന്തമെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചതാണ് വൻ തിരിച്ചടിയായത്. വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി രംഗത്തെത്തി. ഇത് തങ്ങൾ നിർമ്മിച്ചതാണെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിദേശത്തുനിന്ന് എത്തിച്ചതാണെന്നുമാണ് യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ വാദം. തെറ്റിദ്ധാരണ ഉണ്ടായതിൽ ഇവർ ഖേദം പ്രകടിപ്പിച്ചു. സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചു. എഐ സമിറ്റ് ഒരു പിആർ നാടകമായി മാറിയെന്നും ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമേറ്റെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഭാരത് മണ്ഡപത്തിലെ ഗാൽഗോട്ടിയാസ് പവലിയനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉടൻ തന്നെ സ്റ്റാൾ അവിടെനിന്ന് നീക്കം ചെയ്തെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
