വൻകൂവർ : വനിതാ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിനെതിരെ ഫയൽ ചെയ്ത കേസിൽ ഒത്തുതീർപ്പ് നടപടികൾ ആരംഭിച്ചു. 2010-ൽ ഒരു പൈലറ്റിൽ നിന്ന് തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നും കമ്പനി അത് ശരിയായി അന്വേഷിച്ചില്ലെന്നും കാട്ടി മുൻ ജീവനക്കാരി മണ്ഡലീന ലൂയിസ് നൽകിയ ഹർജിയിലാണ് ഇപ്പോൾ 45 ലക്ഷം ഡോളറിന്റെ ഒത്തുതീർപ്പ് വ്യവസ്ഥ കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തിലധികം വനിതാ ജീവനക്കാർ കേസിന്റെ ഭാഗമാണ്.

അതേസമയം, നിർദ്ദേശിക്കപ്പെട്ട ഒത്തുതീർപ്പ് തുക അപര്യാപ്തമാണെന്നാരോപിച്ച് എട്ടോളം മുൻ ജീവനക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായ ചെലവുകൾ കഴിഞ്ഞ് ഓരോ ജീവനക്കാരിക്കും വെറും 700 മുതൽ 1,000 ഡോളർ വരെ മാത്രമേ ലഭിക്കൂ എന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വാദം. എന്നാൽ നീണ്ട നിയമപോരാട്ടം ഒഴിവാക്കാനാണ് ഒത്തുതീർപ്പിന് സമ്മതിച്ചതെന്ന് വെസ്റ്റ്ജെറ്റ് വ്യക്തമാക്കുമ്പോഴും, പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ ഉറച്ചുനിൽക്കുകയാണ്. ബ്രിട്ടിഷ് കൊളംബിയ സുപ്രീം കോടതി വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
