സാന്റാ ഫെ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ന്യൂ മെക്സിക്കോയിലെ സോറോ റാഞ്ചിന് സമീപം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ഊർജ്ജിതമാക്കി ന്യൂ മെക്സിക്കോ നീതിന്യായ വകുപ്പ്. വിദേശികളായ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ റാഞ്ചിന് പുറത്തുള്ള കുന്നുകളിൽ കുഴിച്ചിട്ടിരിക്കുന്നു എന്ന രേഖകൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
2019-ൽ റേഡിയോ അവതാരകനായ എഡി അരഗണിന് ലഭിച്ച രഹസ്യ ഇമെയിലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. സോറോ റാഞ്ചിലെ മുൻ ജീവനക്കാരനെന്ന് അവകാശപ്പെട്ട വ്യക്തി അയച്ച സന്ദേശത്തിൽ, ലൈംഗിക വൈകൃതങ്ങൾക്കിടെ കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളെ എപ്‌സ്റ്റീന്റെ നിർദ്ദേശപ്രകാരം അടക്കം ചെയ്തുവെന്ന് ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ കൈമാറാൻ ഒരു ബിറ്റ്‌കോയിൻ പ്രതിഫലമായും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ന്യൂ മെക്സിക്കോ നിയമസഭയും ലാൻഡ് കമ്മീഷണർ സ്റ്റെഫാനി ഗാർഷ്യ റിച്ചാർഡും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. എപ്‌സ്റ്റീന്റെ തോട്ടത്തോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ തിരച്ചിൽ നടത്താൻ അനുമതി തേടിയിട്ടുണ്ട്. ഇമെയിലിന്റെ പൂർണ്ണരൂപത്തിനായി ന്യൂ മെക്സികോ നീതിന്യായ വകുപ്പ് ഫെഡറൽ ഏജൻസികളെ സമീപിച്ചു. 2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
