ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വേപ്പ് ഉൽപ്പന്ന വിൽപനശാലകളിൽ ഫെഡറൽ നിയമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നതായി ഹെൽത്ത് കാനഡ റിപ്പോർട്ട്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുതിയ ഫെഡറൽ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. പരിശോധന നടത്തിയ 546 പ്രത്യേക വേപ്പ് ഷോപ്പുകളിൽ 43 ശതമാനവും നിയമങ്ങൾ ലംഘിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അനധികൃത ഫ്ളേവറുകളുടെ വിൽപന, പാക്കേജിങ്ങിൽ ആരോഗ്യ മുന്നറിയിപ്പുകൾ ഇല്ലാതിരിക്കുക, നിശ്ചിത പരിധിയിലധികം (മില്ലിലിറ്ററിന് 20 മില്ലിഗ്രാം) നിക്കോട്ടിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. എന്നാൽ ഇതേ കാലയളവിൽ 2,100-ലധികം പെട്രോൾ പമ്പുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും നടത്തിയ പരിശോധനയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. വലിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്നതാണ് ഇത്തരം ഇടങ്ങളിൽ നിയമലംഘനം കുറയാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

യുവതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള വിപണന രീതികൾക്കെതിരെ ആരോഗ്യ പ്രവർത്തകർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 27 ശതമാനം പേരും വേപ്പിങ് ഉപയോഗിക്കുന്നുണ്ടെന്ന് കനേഡിയൻ ക്യാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ, പുകയില-വേപ്പിങ് ഉൽപ്പന്ന നിയമപ്രകാരമുള്ള പിഴ തുക 3,000 ഡോളറായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ ഇൻസ്‌പെക്ടർമാരെ നിയമിച്ച് പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ നീക്കം.
