ഓട്ടവ: ക്യൂബയിലെ ഇന്ധനക്ഷാമവും ആഭ്യന്തര പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ കാനഡയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കി. കനേഡിയൻ വിമാനക്കമ്പനികളുടെ അവസാന വിമാനവും ക്യൂബയിൽ നിന്ന് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഏകദേശം 27,900-ലധികം കനേഡിയൻ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. എയർ കാനഡ, വെസ്റ്റ് ജെറ്റ്, എയർ ട്രാൻസാറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചു. ക്യൂബയിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ കനേഡിയൻ സർക്കാർ പൗരന്മാർക്ക് നിർദ്ദേശം നൽകി. നിലവിൽ അവിടെയുള്ളവർ അന്താരാഷ്ട്ര വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യം വിടണമെന്നും അധികൃതർ അറിയിച്ചു.

വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമാണ് ക്യൂബയെ തകർക്കുന്നത്. വിമാന ഇന്ധനം തീർന്നതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായിരുന്നു. ഇതിനുപുറമെ ആഹാരം, മരുന്ന്, വൈദ്യുതി എന്നിവയ്ക്കും രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ക്യൂബയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഇന്ധന വിതരണം പൂർണ്ണമായും നിലച്ച മട്ടാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ക്യൂബയിൽ എത്തുമ്പോൾ മടക്കയാത്രയ്ക്കുള്ള ഇന്ധനം കൂടി കരുതേണ്ട അവസ്ഥയിലാണ്. ജനങ്ങൾ വിറകും കൽക്കരിയും ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്ന അവസ്ഥയിലേക്കുമാണ് ചെന്നെത്തിയിരിക്കുന്നത്. സ്കൂളുകളും ആശുപത്രികളും പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിലേക്കും ക്യൂബ നടന്നടുക്കുകയാണ്
