വാഷിങ്ടൺ: സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും സ്റ്റാർലൈനർ ദൗത്യത്തിൽ വലിയ പിഴവ് സംഭവിച്ചെന്ന് ഔദ്യോഗികമായി സമ്മതിച്ച് നാസ. 2003-ൽ ഇന്ത്യൻ വംശജയായ കൽപ്പന ചൗളയുൾപ്പെടെ ഏഴ് പേരുടെ ജീവൻ കവർന്ന കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് നൽകിയ അതേ ഗൗരവമാണ് ഈ പരാജയത്തിനും നാസ നൽകിയിരിക്കുന്നത്. പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി ഒരുവർഷത്തോളം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബുച്ച് വിൽമോറും നേരിട്ടത് ടൈപ് എ വിഭാഗത്തിൽപ്പെടുന്ന ദുരന്തമെന്നാണ് നാസ വ്യക്തമാക്കിയത്. ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ പിഴവുകളെ നാസയുടെ ഏറ്റവും ഗുരുതരമായ അപകട വിഭാഗമായ ‘ടൈപ്പ് എ മിഷാപ്പ്’ (Type A Mishap) ആയാണ് ഇപ്പോൾ വിലയിരുത്തിയിരിക്കുന്നത്. നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് കുടുങ്ങി എന്ന ആരോപണം നാസ ആദ്യം അംഗീകരിച്ചിരുന്നില്ല. നാസയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും മാരകമായ അപകടങ്ങളാണ് ‘ടൈപ്പ് എ’ വിഭാഗത്തിലുള്ളത്. പേടകത്തിന് പൂർണ്ണമായ നാശനഷ്ടം സംഭവിക്കുക, 2.5 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടാകുക, അല്ലെങ്കിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ക്രോഡീകരണം.

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് യാത്ര പുറപ്പെട്ടത്. ജൂൺ 13-ന് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പേടകത്തിന്റെ ത്രസ്റ്ററുകളിലുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും ദൗത്യത്തെ തകരാറിലാക്കുകയായിരുന്നു. സുനിതയുടെയും വിൽമോറിന്റെയും ജീവൻ അപകടത്തിലാണെന്ന് കണ്ടെത്തിയതോടെ, സെപ്റ്റംബർ 6-ന് പേടകം യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു. നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷം സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇരുവരും 2025 ഫെബ്രുവരി തിരികെ എത്തുന്നത്.
