Saturday, February 21, 2026

ടംബ്ലർ റിഡ്ജ് കൂട്ടക്കൊല; അറിഞ്ഞിട്ടും മിണ്ടാത്ത ഓപ്പൺ AI യ്‌ക്കെതിരെ രൂക്ഷവിമർശനം

വൻകൂവർ: കാനഡയിലെ ടംബ്ലർ റിഡ്ജിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നിലെ പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം മാസങ്ങൾക്ക് മുമ്പേ ഓപ്പൺ എഐ അറിഞ്ഞെന്ന്‌ റിപ്പോർട്ട്. നേരത്തെ സൂചന ലഭിച്ചിട്ടും ഇടപെടാതിരുന്ന കമ്പനിയുടെ നടപടി അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നു എന്ന വിമർശനവുമായി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി രംഗത്തെത്തി. ഫെബ്രുവരി 10-നാണ് 18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്‌സെലാർ തന്റെ അമ്മയെയും സഹോദരനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രാദേശിക സെക്കൻഡറി സ്കൂളിലെത്തി ആറ് പേരെ കൂടി വെടിവെച്ചു കൊന്നത്. തുടർന്ന് പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ജൂൺ 2025-ൽ അക്രമാസക്തമായ ഉള്ളടക്കം തിരഞ്ഞതിന്‌ ജെസ്സിയുടെ ചാറ്റ്ജിപിടി അക്കൗണ്ട് കമ്പനി വിലക്കിയിരുന്നു. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ജെസ്സി ചാറ്റ്ബോട്ടിനോട് ചോദിച്ചിരുന്നത്. ഈ വിവരം പൊലീസിനെ അറിയിക്കുന്ന കാര്യം ഓപ്പൺ എഐ ജീവനക്കാർ ചർച്ച ചെയ്തിരുന്നെങ്കിലും, അന്ന് അത് അടിയന്തര വിഷയമായി കണക്കാക്കാത്തതിനാൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഇരകളുടെ കുടുംബങ്ങൾക്കും ബ്രിട്ടീഷ് കൊളംബിയക്കാർക്കും ഈ വാർത്ത വലിയ ആഘാതമാണ് നൽകുന്നതെന്ന്‌ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എഐ കമ്പനികളിൽ നിന്നും തെളിവുകൾ ശേഖരിക്കാൻ പൊലീസ് നടപടി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പിന് ശേഷം ഓപ്പൺ എഐ അധികൃതരെ ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. പ്രതിയുടെ ഓൺലൈൻ സാന്നിധ്യം, റോബ്ലോക്സ് (Roblox) അക്കൗണ്ട്, മറ്റ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എന്നിവ ആർസിഎംപി സൂക്ഷ്മമായി പരിശോധിക്കുകയാണിപ്പോൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!