മസ്കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് സൈനിക നടപടി ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം. കരാർ അന്തിമമാക്കുന്നതിനായി കൂടുതൽ മുന്നോട്ട് പോകാനുള്ള അനുകൂലമായ ശ്രമത്തോടെ, യുഎസ് – ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താൽ, ഒരു കരാറിലെത്താനായി ആണവ പദ്ധതിയിൽ പുതിയ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.മിഡിൽ ഈസ്റ്റിൽ അമേരിക്ക വൻതോതിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചിട്ടും ഇറാൻ എന്തുകൊണ്ട് ചർച്ചകളിൽ വിട്ടുവീഴ്ച കാണിക്കാത്തതിൽ ട്രംപ് അത്ഭുതപ്പെട്ടെന്ന് അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇതിനിടെ വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിറ്റ്കോഫ് ഇക്കാര്യം പറഞ്ഞത്. ഇറാൻ പൂർണ്ണമായും കീഴടങ്ങി എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ ഇത്രയധികം നാവികസേനയും യുദ്ധക്കപ്പലുകളും ആ മേഖലയിൽ വിന്യസിച്ചിട്ടും അവർ എന്തുകൊണ്ട് ഒത്തുതീർപ്പിന് തയ്യാറാകുന്നില്ല എന്നതിൽ പ്രസിഡന്റ് ട്രംപിന് ആകാംക്ഷയുണ്ടെന്നുമായിരുന്നു വിറ്റ്കോഫ് വ്യക്തമാക്കിയത്.

നിലവിൽ രണ്ട് വിമാനവാഹിനിക്കപ്പലുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളും മിഡിൽ ഈസ്റ്റിൽ യു.എസ് വിന്യസിച്ചിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ വൻതോതിലുള്ള ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കുമെന്ന സൂചനയുണ്ട്. ട്രംപിന്റെ നിർദ്ദേശപ്രകാരം താൻ ഇറാനിലെ മുൻ ഷായുടെ മകനായ റെസ പഹ്ലവിയുമായി കൂടിക്കാഴ്ച നടത്തിയതായും വിറ്റ്കോഫ് സ്ഥിരീകരിച്ചു. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
