ടൊറന്റോ: നിപ്പിസിങ് -പാരി സൗണ്ട് മേഖലയിലെ സ്കൂൾ ബസ് ഡ്രൈവർമാർ വേതന വർധന ആവശ്യപ്പെട്ട് പണിമുടക്കിനൊരുങ്ങുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച 1,900-ലധികം വിദ്യാർത്ഥികളുടെ യാത്ര തടസ്സപ്പെടുമെന്ന് റിപ്പോർട്ട്. അലോവെറ്റ് ബസ് ലൈൻസും യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്സ് അമാൽഗമേറ്റഡ് ലോക്കൽ 2020 യൂണിയനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ കരാർ 2025 ഓഗസ്റ്റ് 31-ന് അവസാനിച്ചിരുന്നു. കമ്പനി മുന്നോട്ടുവെച്ച അവസാന കരാർ വ്യവസ്ഥിതിയിൽ വോട്ട് രേഖപ്പെടുത്താൻ യൂണിയൻ തീരുമാനിച്ചതോടെയാണ് സർവീസുകൾ അനിശ്ചിതത്വത്തിലായത്.
മണിക്കൂറിന് 2.69 ഡോളർ വീതം വേതനം വർധിപ്പിക്കാമെന്ന കമ്പനിയുടെ വാഗ്ദാനം യൂണിയൻ നിരസിച്ചതായി അലോവെറ്റ് ബസ് ലൈൻസ് സീനിയർ വൈസ് പ്രസിഡന്റ് കെവിൻ ഗില്ലിസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം പണിമുടക്കാനായിരുന്നു യൂണിയൻ തീരുമാനമെങ്കിലും, കുട്ടികൾ സ്കൂളുകളിൽ കുടുങ്ങിക്കിടക്കാൻ അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ തിങ്കളാഴ്ച ജോലിക്കെത്തരുതെന്ന് ഡ്രൈവർമാരോട് കമ്പനി നിർദ്ദേശിച്ചു. എന്നാൽ ഈ ദിവസത്തെ വേതനം നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കുട്ടികളെ മുൻനിർത്തി യൂണിയൻ വിലപേശുകയാണെന്ന് കമ്പനി ആരോപിച്ചെങ്കിലും യുഎസ്ഡബ്ല്യു ലോക്കൽ 2020 പ്രസിഡന്റ് സ്റ്റെഫാനി ഗൺസൺ ഇത് നിഷേധിച്ചു. പ്രദേശത്തെ ജീവിതച്ചെലവിന് അനുസരിച്ചുള്ള മിനിമം വേതനം പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്ന് ഗൺസൺ വ്യക്തമാക്കി. കുട്ടികളോടുള്ള ഡ്രൈവർമാരുടെ താല്പര്യം ചൂഷണം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നതെന്നും, തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ ഡ്രൈവർമാർ നിർബന്ധിതരാണെന്നും അവർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വോട്ടെടുപ്പിന് ശേഷം പണിമുടക്ക് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. നാല് സ്കൂൾ ബോർഡുകളിലായി 67 റൂട്ടുകളിലെ സർവീസുകളെയാണ് ഈ തർക്കം ബാധിക്കുന്നത്. ബസ് സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ബസ് പ്ലാനർ വെബ്സൈറ്റിലൂടെയും അലേർട്ടുകളിലൂടെയും രക്ഷിതാക്കളെ അറിയിക്കുമെന്ന് നിപ്പിസിംഗ്-പാരി സൗണ്ട് സ്റ്റുഡന്റ് ട്രാൻസ്പോർട്ടേഷൻ സർവീസസ് അറിയിച്ചു.
