കിച്ചനർ: നഗരത്തിൽ മനുഷ്യക്കടത്ത് കേസുകൾ വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. വാട്ടർലൂ റീജിനൽ പൊലീസ് സർവീസ് (WRPS) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരമാണ് കണ്ടെത്തൽ. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാനഡയിലെ ദേശീയ ശരാശരി ഒരു ലക്ഷം പേർക്ക് 1.22 കേസുകൾ ആയിരിക്കെ, വാട്ടർലൂവിൽ ഇത് 3.4 ആണ്. ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ ശരാശരി പ്രായം 13 ആണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
2023 മുതൽ ഈ കുറ്റകൃത്യങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ 69 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ ഇത് 131 ആയി ഉയർന്നു. ലൈംഗികത്തൊഴിൽ കേസുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 205 ആയി വർധിക്കും. ഒന്റാരിയോയിലെ പ്രധാന ഹൈവേ പാതകളുമായുള്ള കണക്റ്റിവിറ്റിയും നഗരത്തിന്റെ പ്രത്യേക സ്ഥാനവുമാണ് മനുഷ്യക്കടത്ത് സംഘങ്ങൾ വാട്ടർലൂവിനെ കേന്ദ്രമാക്കാൻ പ്രധാന കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെടുന്നവരുടെ ഭയവും സംഘടിത കുറ്റകൃത്യങ്ങളുടെ സ്വാധീനവും കാരണം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. മനുഷ്യക്കടത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ‘#NotInMyCity’ പോലുള്ള ക്യാംപയിനുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
