വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ തിരിച്ചടിയായി നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന പുതിയ സർവേ റിപ്പോർട്ടുകൾ. വാഷിങ്ടൺ പോസ്റ്റ്, എബിസി ന്യൂസ്, ഇപ്‌സോസ് എന്നിവർ സംയുക്തമായി നടത്തിയ സർവേ പ്രകാരം 60 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. വെറും 39 ശതമാനം ആളുകൾ മാത്രമാണ് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നത്. 2021-ലെ ക്യാപിറ്റോൾ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനപ്രീതിയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് വർധിക്കുന്നതും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട നയങ്ങളുമാണ് ജനങ്ങളെ ട്രംപ് ഭരണകൂടത്തിൽ നിന്ന് അകറ്റുന്ന പ്രധാന ഘടകങ്ങൾ.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് വോട്ടർമാരെ ഏറ്റവും കൂടുതൽ അലട്ടുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 65 ശതമാനം പേരും നാണയപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. കുടിയേറ്റം, കുറ്റകൃത്യം തുടങ്ങിയ വിഷയങ്ങളേക്കാൾ പ്രാധാന്യം ജനങ്ങൾ നൽകുന്നത് ദൈനംദിന ജീവിതച്ചെലവ് കുറയ്ക്കുന്നതിനാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ജനവികാരം പ്രതിഫലിച്ചാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണ്ണായകമായ പല സീറ്റുകളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
