മെക്സിക്കോ സിറ്റി: പതിറ്റാണ്ടുകളായി മെക്സിക്കൻ-അമേരിക്കൻ സുരക്ഷാ ഏജൻസികളെ വെട്ടിച്ച് നടന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവൻ ‘എൽ മെഞ്ചോ’ (നെമേസിയോ ഒസെഗ്വേര സെർവാന്റസ്) കൊല്ലപ്പെട്ട ഓപ്പറേഷന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇയാളുടെ ഒരു കാമുകിയെ കേന്ദ്രീകരിച്ച് നടന്ന രഹസ്യ നിരീക്ഷണമാണ് ഒടുവിൽ മെഞ്ചോയുടെ ഒളിത്താവളത്തിലേക്ക് സൈന്യത്തെ എത്തിച്ചത്. എൽമെഞ്ചോയുടെ കാമുകിയെ മെക്സിക്കൻ സുരക്ഷാ സേനയും യുഎസ് രഹസ്യാന്വേഷണ വിഭാഗവും മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുമായുള്ള മെഞ്ചോയുടെ കൂടിക്കാഴ്ചകളാണ് സൈന്യത്തിന് കൃത്യമായ സൂചന നൽകിയത്. ജാലിസ്കോ സംസ്ഥാനത്തെ കാടിനുള്ളിൽ ഒളിവിൽ കഴിയുമ്പോഴാണ് മെഞ്ചോ കൊല്ലപ്പെട്ടത്. മെക്സിക്കൻ സ്പെഷ്യൽ ഫോഴ്സ് പ്രദേശം വളഞ്ഞതോടെ കടുത്ത വെടിവെപ്പ് ഉണ്ടായി. രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മെഞ്ചോയെ കാടിനുള്ളിലെ കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ച നിലയിലാണ് കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ പരുക്കേറ്റ മെഞ്ചോയെയും രണ്ട് അംഗരക്ഷകരെയും മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരിച്ചത്. മെഞ്ചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിൽ വൻ അക്രമസംഭവങ്ങളാണ് നടന്നത്.

ഈ ഓപ്പറേഷനെത്തുടർന്ന് മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ വൻ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. സൈനികരും മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളും ഉൾപ്പെടെ 70-ലധികം പേർ ഈ ദൗത്യത്തിനിടയിലും അതിനുശേഷം പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിലും കൊല്ലപ്പെട്ടു. പിടിക്കപ്പെടുന്ന സമയത്ത് എട്ടോളം തോക്കുധാരികളായ കാർട്ടൽ അംഗങ്ങൾ സൈന്യത്തിന് നേരെ വെടിയുതിർത്തെങ്കിലും പ്രത്യാക്രമണത്തിലൂടെ ഇവരെ സൈന്യം വധിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യമായ CJNG-യുടെ അവമാനമായന്ത്യത്തിന്റെ തുടക്കമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്.
