ടെൽ അവീവ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ എത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം ഹ്രസ്വമായ ഒരു കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഇരുവരും ഇസ്രയേൽ പാർലമെന്റായ കനെസെറ്റിലേക്ക് പ്രത്യേക സമ്മേളനത്തിനായി പോകും.ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന ചരിത്രനേട്ടം മോദി ഈ സന്ദർശനത്തിലൂടെ സ്വന്തമാക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലി എന്നിവർക്ക് ശേഷം ഈ വേദിയിൽ പ്രസംഗിക്കുന്ന വിദേശ നേതാവാകുകയാണ് അദ്ദേഹം. പ്രസംഗത്തിന് ശേഷം നേതാക്കൾ സ്വകാര്യ അത്താഴത്തിന് പോകും.

സന്ദർശന വേളയിൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതി മോദിയും നെതന്യാഹുവുമായുള്ള ചർച്ചയിൽ വിലയിരുത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജലപരിപാലനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിക്കും.
