ഡാക്കർ: സെനഗലിൽ സ്വവർഗാനുരാഗത്തിനുള്ള കുറഞ്ഞ ശിക്ഷ അഞ്ച് വർഷമായി വർധിപ്പിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി ഉസ്മാൻ സോങ്കോ. പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ സ്വവർഗാനുരാഗത്തിന് നിലവിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ ബില്ലിലൂടെ കുറഞ്ഞ ശിക്ഷാ കാലാവധി അഞ്ച് വർഷമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 1960-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ സെനഗലിൽ സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാണ്.
നിലവിലുള്ള നിയമത്തിലെ ‘പ്രകൃതിവിരുദ്ധ പ്രവൃത്തികൾ’ എന്ന നിർവചനത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും പുതിയ ബില്ലിൽ നിർദ്ദേശമുണ്ട്. എന്നാൽ, ഈ കുറ്റകൃത്യത്തെ നിലവിലെ Misdemeanor വിഭാഗത്തിൽ നിന്ന് കൂടുതൽ ഗൗരവകരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്താൻ സർക്കാർ തയ്യാറായിട്ടില്ല. ലക്ഷ്യങ്ങൾ കൈവരിക്കാൻ കുറ്റകൃത്യത്തിന്റെ ഗൗരവ നിലവാരം മാറ്റേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി സോങ്കോയുടെ നിലപാട്.

സെനഗലിലെ മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ രാജ്യത്ത് സ്വവർഗാനുരാഗികളായ വ്യക്തികളുടെ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ആഴ്ചകളിൽ മാത്രം നിരവധി പേർ അറസ്റ്റിലായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി സോങ്കോയുടെ പാർട്ടിയായ പാസ്റ്റെഫിന് (PASTEF) പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ നിയമം എളുപ്പത്തിൽ പാസാകാനാണ് സാധ്യത.
