മൺട്രിയോൾ : അധികാരത്തിലെത്തിയാൽ ആദ്യ ഭരണകാലയളവിൽ തന്നെ പരമാധികാരത്തിനായി ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്നതായി കെബെക്ക് പിക്യു നേതാവ് പോൾ സെന്റ് പിയർ. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ ഭയപ്പെട്ട് ഹിതപരിശോധനയ്ക്ക് ഇത് അനുയോജ്യമായ സമയമല്ലെന്ന് ചില വോട്ടർമാർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, ശരിയായ സമയം നോക്കി ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഷിക്കോട്ടിമി ഉപതിരഞ്ഞെടുപ്പിൽ പാർട്ടി കെബെക്ക്വ (പിക്യു) ഉജ്ജ്വല വിജയം നേടിയതിനെത്തുടർന്നായിരുന്നു പിയറിന്റെ പ്രസ്താവന. നിലവിലെ ഭരണകക്ഷിയായ സിഎക്യുവിൽ നിന്ന് പിക്യു പിടിച്ചെടുക്കുന്ന തുടർച്ചയായ നാലാമത്തെ സീറ്റാണിത്.

അതേസമയം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ വലിയ ശക്തിയാകുമെന്ന് ഉപതിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കെബെക്ക് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. ഹിതപരിശോധനയോടുള്ള വിയോജിപ്പാണ് തങ്ങളുടെ വോട്ട് വർധനയ്ക്ക് കാരണമെന്ന് കൺസർവേറ്റീവ് നേതാവ് എറിക് ദുഹൈം അവകാശപ്പെട്ടു. എന്നാൽ, ഹിതപരിശോധനയെക്കുറിച്ചുള്ള പിക്യുവിന്റെ നിലപാട് വ്യാപാര മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ലിബറൽ പാർട്ടിയും വിമർശിച്ചു. നിലവിലെ സർക്കാരിനെതിരെയുള്ള വികാരമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇത് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കാത്തിരുന്ന് കാണണമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
