കൊച്ചി: വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമിടയിൽ ‘കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. സിനിമയുടെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്ചേഴ്സിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി തുടർവാദം കേൾക്കും. നാളെയാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് എന്നതിനാൽ ഇന്നത്തെ കോടതി വിധി നിർണ്ണായകമാണ്.
സിനിമ കണ്ടു വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിന് മാത്രമാണെന്നും കോടതി ചിത്രം കാണേണ്ടതില്ലെന്നുമാണ് നിർമ്മാതാക്കൾ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുള്ളത്. നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്ന് നിർമ്മാതാവ് വ്യക്തമാക്കി. വെറും രണ്ട് മിനിറ്റുള്ള ടീസർ മാത്രം കണ്ടുകൊണ്ട് സിനിമയെ വിലയിരുത്താൻ സാധിക്കില്ലെന്നും അവർ കോടതിയിൽ വാദിച്ചു.

ടീസറിൽ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് കാണിക്കുന്നതെന്നും ഇത് രാജ്യത്തെ പൊതുവായ ഒരു പ്രതിഭാസത്തെക്കുറിച്ചുള്ള സിനിമയാണെന്നും നിർമ്മാതാക്കൾ പറയുന്നു. ‘ഗോസ് ബിയോണ്ട്’ എന്ന പേര് കേരളത്തിന് പുറത്തുള്ള കാര്യങ്ങൾ കൂടി സിനിമ ചർച്ച ചെയ്യുന്നത് കൊണ്ടാണ് നൽകിയതെന്നും അവർ വിശദീകരിക്കുന്നു. ചിത്രത്തിനെതിരായ ഹർജികളിൽ ഇന്ന് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് സിനിമാ ലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
