ടെൽ അവീവ്: ഒമ്പത് വർഷത്തിന് ശേഷം ഇസ്രയേലിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്നൊവേഷൻ, സാംസ്കാരിക വിനിമയം, നിർമ്മാണം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിൽ 27 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ബെൻ-ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രധാനമന്ത്രി മോദി യാത്ര തിരിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറാ നെതന്യാഹുവും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഇസ്രയേലിൽ യുപിഐ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിലെത്തിയിട്ടുണ്ടെന്നും മടങ്ങുന്നതിന് മുമ്പായി പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഇസ്രയേലിൽ UPI (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്) ഉപയോഗിക്കുന്നതിനായി ഒരു കരാർ എത്തിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഡിജിറ്റൽ ഹെൽത്ത് രംഗത്തെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മേഖലയിൽ തങ്ങൾക്ക് ദശാബ്ദങ്ങളായി വിശ്വസനീയമായ സഹകരണമുണ്ട്. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണ ഇതിന് പുതിയ മാനങ്ങൾ നൽകും. ഒരുമിച്ച്, ഞങ്ങൾ സംയുക്ത വികസനം, സംയുക്ത ഉത്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലേക്ക് നീങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും ഇസ്രയേലും ഉടൻ തന്നെ പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ (FTA) സാധ്യമാക്കുമെന്നും സാങ്കേതികവിദ്യ, ഇന്നൊവേഷൻ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ‘ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജി പാർട്ണർഷിപ്പ്’ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമാധാനപരമായ പരിഹാരങ്ങൾക്കായി ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, ഗാസ സമാധാന പദ്ധതി സമാധാനത്തിനുള്ള ഒരു പാത സൃഷ്ടിച്ചിട്ടുണ്ടെന്നും സ്ഥിരത പുനഃസ്ഥാപിക്കാനുള്ള ഇത്തരം സംരംഭങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും അതിശയകരമായതും ആഴത്തിലുള്ള വൈകാരികത നിറഞ്ഞതുമായിരുന്നുവെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ബുധനാഴ്ചത്തെ ഇസ്രായേലി പാർലമെന്റിലെ പ്രസംഗം അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു, ‘ഇന്നലെ പാർലമെന്റിലെ നിങ്ങളുടെ വൈകാരിക പ്രസ്താവനയ്ക്ക് ശേഷം ഇസ്രായേലിൽ കണ്ണുനീർ പൊടിക്കാത്ത ഒരാളും ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ നെതന്യാഹു പറഞ്ഞു.
