ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാനും ഇറാനികൾക്ക് അവരുടെ വിധി മാറ്റാനുള്ള ‘സാഹചര്യങ്ങൾ സൃഷ്ടിക്കാനും’ വേണ്ടിയാണ് ഈ നടപടി ആരംഭിച്ചതെന്ന് നെതന്യാഹു പറഞ്ഞു.ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇങ്ങനെ പറഞ്ഞത്.
‘എന്റെ സഹോദരങ്ങളെ, ഇസ്രയേൽ പൗരന്മാരെ, അൽപം മുമ്പ് ഇസ്രയേലും അമേരിക്കയും ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന നിലനിൽപ്പിനുള്ള ഭീഷണി ഇല്ലാതാക്കാനുള്ള ഒരു ഓപ്പറേഷൻ ആരംഭിച്ചു’ നെതന്യാഹു പറഞ്ഞു.വലിയ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് അദ്ദേഹത്തിന്റെ ചരിത്രപരമായ നേതൃത്വത്തിന് താൻ നന്ദി പറയുന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

’47 വർഷമായി, ആയത്തുള്ള ഭരണകൂടം ‘ഇസ്രയേലിന്റെ അന്ത്യം ‘, ‘അമേരിക്കയുടെ അന്ത്യം’ എന്ന് വിളിച്ചുപറയുന്നു. അവർ നമ്മുടെ രക്തം ചിന്തി, നിരവധി അമേരിക്കക്കാരെ കൊന്നു, സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്തു’ നെതന്യാഹു വിഡിയോ പ്രസ്താവനയിൽ പറഞ്ഞു.
ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു, സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കയ്യിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു പോരാടാം, ഇസ്രയേലിന്റെ ഭാവി ഒന്നിച്ചുറപ്പാക്കാം’ നെതന്യാഹു പറഞ്ഞു.
