ലണ്ടൻ: ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി വ്യോമാക്രമണം നടത്തിയ സാഹചര്യം വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അടിയന്തര കോബ്ര യോഗം വിളിച്ചു. ശനിയാഴ്ച രാവിലെയാണ് ലണ്ടനിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നത്. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കു ന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ശനിയാഴ്ച പുലർച്ചെ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. അമേരിക്കയും ഇസ്രയേലും ചേർന്നാണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ബ്രിട്ടൻ നേരിട്ട് പങ്കാളികളായിട്ടില്ല. എങ്കിലും പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും മേഖലയിൽ യുദ്ധം പടരുന്നത് തടയുകയാണ് ലക്ഷ്യമെന്നും സർക്കാർ വക്താവ് അറിയിച്ചു. ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ പാടില്ല, അതിനായി നയതന്ത്രപരമായ പരിഹാരത്തിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും വക്താവ് കൂട്ടിചേർത്തു.

ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ജോർദാൻ, സിറിയ, ലെബനൻ, ഇറാഖ്, യെമൻ, തുർക്കി, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവരോട് അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും അത് ഖത്തർ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായതായി സൂചനയുണ്ട്. സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
