വാഷിങ്ടൺ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലിരുന്നാണ് പ്രസിഡന്റും ദേശീയ സുരക്ഷാ സംഘവും രാത്രി മുഴുവൻ സ്ഥിതിഗതികൾ വിലയിരുത്തിയത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും മേഖലയിലെ സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് വിവരം.

ആക്രമണത്തിന് മുമ്പേ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘ഗ്യാങ് ഓഫ് എയിറ്റ്’ എന്നറിയപ്പെടുന്ന എട്ട് മുതിർന്ന കോൺഗ്രസ് അംഗങ്ങളെ വിവരം അറിയിക്കാൻ ശ്രമിച്ചു. ഇതിൽ ഏഴ് പേരെ നേരിട്ട് വിളിച്ച് തന്നെ വിളിച്ച് നിലവിലെ രാഷ്ട്രീയസാഹചര്യവും സ്ഥിതിഗതികളും അദ്ദേഹം വിശദീകരിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപ് തുടർന്നുള്ള സാഹചര്യം വിലയിരുത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഔദ്യോഗികമായി ഈ പ്രസ്താവന പുറത്തിറക്കിയത്. ഇറാനുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം ആരംഭിച്ചത്.
