സാൻഫ്രാൻസിസ്കോ: കുട്ടികൾ സ്ക്രീനുകൾക്ക് മുന്നിൽ മാത്രം സമയം ചെലവഴിക്കുന്ന ‘ഐപാഡ് കിഡ്’ സംസ്കാരത്തിന് മാറ്റം വരുന്നതായി പിന്ററെസ്റ്റ് പാരന്റിങ് റിപ്പോർട്ട്. ‘ഡിജിറ്റൽ ഡിറ്റോക്സ്’, ‘നോ ഫോൺ സമ്മർ’ തുടങ്ങിയ തിരച്ചിലുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ യഥാർത്ഥ ലോകത്തെ അനുഭവങ്ങളിലേക്കും ക്രിയാത്മകമായ വിനോദങ്ങളിലേക്കും തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
പഠനവും വിനോദവും വീടിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലാണ് ഇപ്പോൾ രക്ഷിതാക്കളുടെ ശ്രദ്ധ. ഔട്ട്‌ഡോർ ലേണിങ്, സെൻസറി പ്ലേ, വീടിനുള്ളിലെ കളിസ്ഥലങ്ങൾ എന്നിവയ്ക്കായുള്ള തിരച്ചിലുകൾ കുത്തനെ കൂടി. സാങ്കേതികവിദ്യ നൽകുന്ന അമിത സൗകര്യങ്ങൾ കുട്ടികളുടെ പ്രശ്നപരിഹാര ശേഷിയെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.

സാങ്കേതികവിദ്യയെ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, അവയെ കുടുംബത്തിന്റെ ഒത്തുചേരലുകൾക്കുള്ള ഉപാധിയായി മാറ്റാനാണ് പുതിയ ശ്രമം. വീട്ടുമുറ്റത്തെ സിനിമാ പ്രദർശനങ്ങൾ, യാത്രാ ഡയറികൾ എന്നിവയിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും ബന്ധങ്ങളും വളർത്താൻ മാതാപിതാക്കൾ ശ്രമിക്കുന്നു. കുടുംബ ജീവിതത്തിന്റെ ആഴത്തിലുള്ള അനുഭവം വീണ്ടെടുക്കാനുള്ള ആഗ്രഹമാണ് ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.
