വാഷിങ്ടൺ ഡി.സി: ഇറാനെതിരെയുള്ള വ്യോമാക്രമണം തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുകളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അത് തടയാനാണ് താൻ മുൻകൂട്ടി ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലാണ് യുദ്ധത്തിന് തുടക്കമിട്ടതെന്ന വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയെ ട്രംപ് തിരുത്തി. ഇറാന്റെ നാവികസേന, വ്യോമസേന, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും തകർക്കപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. എല്ലാം തകർക്കപ്പെട്ടെന്നും ഇറാന് ഇപ്പോൾ പ്രതിരോധ ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സൈന്യത്തിന് ബേസുകൾ ഉപയോഗിക്കാൻ അനുമതി നൽകാത്ത സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും നിർത്തലാക്കാനും ട്രംപ് ഉത്തര വിട്ടു.അമേരിക്കയും സ്പെയിനും തമ്മിലുള്ള വ്യാപാരബന്ധം തകരുന്നത് യൂറോപ്യൻ വിപണിയെയും ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്‌റ്റാമെറുടെ നിലപാടിലും ട്രംപ് അതൃപ്തി രേഖപ്പെടുത്തി. അമേരിക്കൻ സൈന്യത്തിന് ഇറാനെതിരെയുള്ള നീക്കങ്ങൾക്കായി ബ്രിട്ടീഷ് ബേസുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിലാണ് ട്രംപ് പ്രകോപിതനായത്. സ്റ്റാർമർ ‘വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയല്ല’ എന്നായിരുന്നു ട്രംപിൻ്റെ പരിഹാസം.

ഇറാനെതിരെയുള്ള ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും, മേഖലയിലെ സഖ്യകക്ഷികളെ സംരക്ഷിക്കാൻ ബ്രിട്ടീഷ് സൈന്യം രംഗത്തുണ്ട്. ജോർദാൻ, ഇറാഖ്, ഖത്തർ എന്നിവിടങ്ങൾക്ക് മുകളിൽ ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ ബ്രിട്ടീഷ് F-35 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയംഅറിയിച്ചു. റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത അത്യാധുനിക സറ്റെൽത്ത് സാങ്കേതികവിദ്യയുള്ള F-35 വിമാനങ്ങൾ ആദ്യമായാണ് ഒരു സജീവ യുദ്ധസാഹചര്യത്തിൽ ഇത്തരത്തിൽ ഉപയോഗിക്കുന്നത്.വിയറ്റ്നാം യുദ്ധസമയത്തും സമാനമായ രീതിയിൽ ബ്രിട്ടൻ അമേരിക്കയെ സഹായിക്കാൻ വിമുഖത കാട്ടിയിരുന്നെങ്കിലും പിന്നീട് ബന്ധം മെച്ചപ്പെട്ടിരുന്നു.
