തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ ‘പ്രൗഡ് കേരള’ സംഘടിപ്പിച്ച ‘വാക്ക് എഗൈൻസ്റ്റ് ഡ്രഗ്‌സ്’ ക്യംപയിന്റെ ഭാഗമായുള്ള ഹ്രസ്വചിത്രം പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് ചിത്രം പ്രകാശനം ചെയ്തു. രമേശ് പിഷാരടി, ആന്റോ ജോസഫ്, സംവിധായകൻ മക്ബൂൽ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം സംഘടിപ്പിച്ച വാക്കത്തോണിന്റെ വിജയഗാഥയാണ് ഈ ചിത്രം പങ്കുവെക്കുന്നത്.
ലഹരിക്ക് അടിമയായി ജീവിതം നഷ്ടപ്പെട്ട ആതിര എന്ന പെൺകുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലൂടെയാണ് ചിത്രം വികസിക്കുന്നത്. “ലഹരി ജീവിതത്തോടാണ് വേണ്ടത്” എന്ന സന്ദേശം നൽകുന്ന വീഡിയോ, വഴിതെറ്റുന്ന സുഹൃത്തുക്കളെ തിരികെ കൊണ്ടുവരേണ്ടതിന്റെ സാമൂഹിക ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്നു.

മയക്കുമരുന്നിനെതിരായ പോരാട്ടം ഒരു തുടർച്ചയായ ദൗത്യമാണെന്നും ഓരോ വ്യക്തിയും ഈ കുരിശുയുദ്ധത്തിൽ പങ്കാളികളാകണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. നൂറുകണക്കിനാളുകൾ അണിനിരന്ന ഈ വാക്കത്തോൺ കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായി മാറി. വരുംതലമുറയെ സംരക്ഷിക്കാൻ പ്രൗഡ് കേരള എന്നും മുന്നിലുണ്ടാകുമെന്ന് ചെന്നിത്തല ഉറപ്പുനൽകി.
