ഓട്ടവ: പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും കാനഡയും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് സൗരോർജ്ജം, വിൻഡ് പവർ, ഹൈഡ്രജൻ തുടങ്ങിയവയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനമായത്. ഇന്ത്യയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര സോളാർ സഖ്യത്തിലും ബയോഫ്യുവൽസ് സഖ്യത്തിലും കാനഡ ഇനി പൂർണ്ണ അംഗമായിരിക്കും.
സൗരോർജ്ജം, ബാറ്ററി സ്റ്റോറേജ് എന്നിവയിൽ ഇന്ത്യയുടെ വേഗത കാനഡയ്ക്ക് മാതൃകയാണെന്ന് പരിസ്ഥിതി സംഘടനകൾ പറഞ്ഞു. ചൈനയെ മാത്രം ആശ്രയിക്കാതെ ഈ മേഖലയിൽ പുതിയ വിപണികൾ കണ്ടെത്താൻ ഇന്ത്യയുമായുള്ള ബന്ധം സഹായിക്കും. കൂടാതെ, ഹൈഡ്രജൻ ഗവേഷണത്തിനും ഇന്ത്യയ്ക്ക് യുറേനിയം പോലുള്ള ധാതുക്കൾ നൽകുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

അതേസമയം, ഊർജ്ജം വിദേശത്തേക്ക് എത്തിക്കുന്നതിൽ കനേഡിയൻ സർക്കാർ സാവധാനത്തിലാണ് നീങ്ങുന്നതെന്ന് അവിടുത്തെ പ്രതിപക്ഷം വിമർശിച്ചു. എങ്കിലും, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-കാനഡ സംയുക്ത ഉച്ചകോടി പുതിയ നിക്ഷേപങ്ങൾക്കും സാങ്കേതിക വളർച്ചയ്ക്കും വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
