ലണ്ടൻ: ബ്രിട്ടനിൽ ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന സംശയത്തിൽ മൂന്ന് പേരെ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ സ്കോട്ടിഷ് ലേബർ പാർട്ടി എം.പി ജോനി റെയ്ഡിന്റെ ഭർത്താവ് ഡേവിഡ് ടെയ്ലറും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പുരുഷന്മാരെയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് (2023) പ്രകാരം കസ്റ്റഡിയിലെടുത്തത്. ലണ്ടൻ, ഈസ്റ്റ് കിൽബ്രൈഡ്, കാർഡിഫ് എന്നിവിടങ്ങളിലെ വീടുകളിൽ കൗണ്ടർ ടെററിസം പൊലീസ് വിശദമായ പരിശോധന നടത്തി. അതേ സമയം തൻ്റെ ഭർത്താവ് നിയമം ലംഘിച്ചതായി അറിയില്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന കാര്യത്തിൽ വ്യക്തതയല്ലെന്നും ഈസ്റ്റ് കിൽബ്രൈഡ് എം.പിയായ ജോാനി റെയ്ഡ് വ്യക്തമാക്കി. ഭർത്താവിന്റെ ബിസിനസ്സ് കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഈ അന്വേഷണവുമായി തനിക്കോ മക്കൾക്കോ ബന്ധമില്ലെന്നും അവർ പറഞ്ഞു. താൻ ഇതുവരെ ചൈന സന്ദർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസാരിക്കുകയോ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് നയതന്ത്രജ്ഞരെയോ ഉദ്യോഗസ്ഥരെയോ കണ്ടിട്ടില്ലെന്നും ജോാനി റെയ്ഡ് വ്യക്തമാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ ബീജിംഗ് സന്ദർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ചൈനീസ് ഇടപെടൽ തെളിയിക്കപ്പെട്ടാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സുരക്ഷാ മന്ത്രി ഡാൻ ജാർവിസ് പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. അതേസമയം, ലണ്ടനിൽ പുതിയ ചൈനീസ് എംബസി നിർമ്മിക്കാൻ അനുമതി നൽകിയ സർക്കാർ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. ചൈന ബ്രിട്ടീഷ് എം.പിമാരെ ലക്ഷ്യം വെക്കുകയാണെന്നാണ് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡനോക്കിൻ്റെ ആരോപണം.
