ഹാലിഫാക്സ്: കലാ-സാംസ്കാരിക മേഖലയ്ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള നോവസ്കോഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങൾ. പ്രവിശ്യയിലെ സാംസ്കാരിക മേഖലയെ തകർക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് നോവസ്കോഷ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.
കലയും സംസ്കാരവുമായി ബന്ധപ്പെട്ട പദ്ധതികൾക്കുള്ള 13 കോടി ഡോളറിന്റെ ഫണ്ടാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ പ്രവിശ്യയിലെ 12 മ്യൂസിയങ്ങൾ അടച്ചുപൂട്ടും. കൂടാതെ നിരവധി പൈതൃക, പൊതുസേവന ഗ്രൂപ്പുകളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. ഏകദേശം 22,000 തൊഴിലവസരങ്ങൾ ഇല്ലാതാകാൻ ഈ നടപടി കാരണമാകുമെന്ന് നോവസ്കോഷ ടാലന്റ് ട്രസ്റ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ, പ്രവിശ്യയുടെ ബജറ്റ് കമ്മി 120 കോടി ഡോളറിലെത്തിയ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ വിശദീകരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിശദീകരണം തൃപ്തികരമല്ലെന്നും സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രതിപക്ഷ നേതാക്കളും പ്രതിഷേധക്കാരും ആരോപിച്ചു. പുതുമുഖ എഴുത്തുകാർക്കുള്ള ധനസഹായ പദ്ധതി നിർത്തലാക്കിയതും എഴുത്തുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
