ടെഹ്റാൻ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നൂറ്റമ്പതോളം കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്തം യു.എസിനെന്ന് നിഗമനം. യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിൽ 150 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക കണക്ക്. സംഭവത്തിൽ യു.എസ് സൈനിക അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. തങ്ങൾ ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യം വെക്കാറില്ലെന്നും സംഭവം ഗൗരവമായി അന്വേഷിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പടിഞ്ഞാറൻ ഇറാനിൽ ആക്രമണം നടത്തുമ്പോൾ, തെക്കൻ മേഖലയിലെ നാവിക-സൈനിക കേന്ദ്രങ്ങൾ തകർക്കാനുള്ള ചുമതല യു.എസ്സിനായിരുന്നു. ഈ നീക്കത്തിനിടയിലാണോ സ്കൂൾ തകർക്കപ്പെട്ടതെന്നാണ് അന്വേഷിക്കുന്നത്.

ആക്രമണത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ ഇതുവരെ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാൽ, അമേരിക്ക ഒരിക്കലും കുട്ടികളെ ലക്ഷ്യം വെക്കാറില്ലെന്നും ഇറാൻ ഭരണകൂടമാണ് സിവിലിയന്മാരെ ഉപദ്രവിക്കുന്നതെന്നും പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക ബോധപൂർവ്വം ഒരു സ്കൂളിനെ ആക്രമിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതോടെ മാത്രമേ ഏത് തരം മിസൈലാണ് ഉപയോഗിച്ചതെന്നോ, ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നോ വ്യക്തമാകൂ. നിലവിൽ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
