Friday, March 6, 2026

ഓസ്‌ട്രേലിയയിൽ കനേഡിയൻ യുവതി മരിച്ചത്‌ ഡിംഗോകളുടെ ആക്രമണത്തെ തുടർന്നെന്ന്‌ സ്ഥിരീകരണം

ബ്രിസ്ബൺ: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കെ ഗാരി ദ്വീപിൽ കനേഡിയൻ യുവതി മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കൊറോണർ റിപ്പോർട്ട്. കാട്ടുനായ്ക്കളുടെ ആക്രമണത്തെ തുടർന്നുണ്ടായ മുറിവുകളും തുടർന്നുണ്ടായ മുങ്ങിമരണവുമാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ജനുവരി 19ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് തീരത്തുള്ള ദ്വീപിലാണ്‌ 19കാരിയായ പൈപ്പർ ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കാട്ടുനായ്ക്കളുടെ വർഗ്ഗത്തിൽപ്പെട്ട ഡിംഗോകളുടെ ആക്രമണത്തിനിരയായ യുവതി കടലിൽ മുങ്ങി മരിക്കുക യായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. ശരീരത്തിലേറ്റ ഒന്നിലധികം മുറിവുകളും, ഡിംഗോകളുടെ ആക്രമണത്തെത്തുടർന്നുണ്ടായ മുങ്ങിമരണവുമാണ് മരണത്തിന് കാരണമായത്. പുലർച്ചെ തീരത്തുകൂടെ നടക്കാനിറങ്ങിയ പൈപ്പറെ പത്തോളം വരുന്ന ഡിംഗോകളുടെ കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ യുവതിയെ നായ്ക്കൾ വെള്ളത്തിലേക്ക് തള്ളിയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുൻപും ശേഷവും പൈപ്പറിന്റെ ശരീരത്തിൽ നായ്ക്കളുടെ കടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കടിയേറ്റ മുറിവുകളേക്കാൾ മുങ്ങിമരണമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

ദാരുണ സംഭവത്തിന് ഉത്തരവാദികളായ ഡിംഗോക്കൂട്ടത്തിലെ എട്ട് നായ്ക്കളെ അധികൃതർ പിന്നീട് ദയാവധത്തിന് വിധേയമാക്കി. പൊതുജന സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ പൈപ്പർ ഒക്ടോബറിലാണ്‌ ഓസ്‌ട്രേലിയയിൽ എത്തിയത്. യാത്രകളെയും പ്രകൃതിയെയും ഏറെ സ്‌നേഹിച്ചിരുന്ന പൈപ്പർ കെ ഗാരിയിലെ ഒരു ഹോസ്റ്റലിൽ ജോലി ചെയ്തു വരികയായിരുന്നു. ഓസ്‌ട്രേലിയയിലെ കാട്ടുപ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നവർ ഡിംഗോകളെപ്പോലെയുള്ള വന്യമൃഗങ്ങളെ നേരിടുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!