ഓട്ടവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ വികസിപ്പിക്കാനുള്ള ആഗോള മത്സരത്തിൽ നിർണ്ണായക ചുവടുവെപ്പുമായി കനേഡിയൻ കമ്പനിയായ മിർസി റോബോട്ടിക്സ്. ചൈനീസ് റോബോട്ടുകൾക്ക് വെല്ലുവിളിയായി എത്തുന്ന ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ (MH3) വൻതോതിലുള്ള ഉല്പാദനം അടുത്ത വർഷം ആരംഭിക്കും. ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും മനുഷ്യർക്ക് പകരമായി കഠിന ജോലികൾ ചെയ്യാൻ ഇവയ്ക്ക് സാധിക്കും.
മറ്റ് റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ സ്ഥിരതയ്ക്കും ബാറ്ററി ലൈഫിനുമായി കാലുകൾക്ക് പകരം ചക്രങ്ങളിലാണ് MH3 സഞ്ചരിക്കുന്നത്. കാനഡയിൽ തന്നെ വികസിപ്പിച്ച വിഷൻ സിസ്റ്റം ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയാനും മനുഷ്യന്റെ ശബ്ദ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസാരിക്കാനും ഇതിനാകും. ടൊയോട്ട പോലുള്ള വൻകിട കമ്പനികൾ ഇപ്പോൾ തന്നെ ഇത്തരം റോബോട്ടുകളെ പ്ലാന്റുകളിൽ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്.

ഭാവിയിൽ വാഹനങ്ങളെക്കാൾ കൂടുതൽ റോബോട്ടുകൾ ലോകത്തുണ്ടാകുമെന്ന് മിർസി സി.ഇ.ഒ താരെക് റഹീം അവകാശപ്പെടുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി ഇവ എത്താൻ ഇനിയും സമയമെടുക്കുമെങ്കിലും വ്യാവസായിക മേഖലയിൽ വലിയ മാറ്റമാകും ഇവ ഉണ്ടാക്കുക. തൊഴിൽ രംഗത്തെ ആവർത്തന വിരസമായ ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുന്നതോടെ ഉല്പാദന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
