ടൊറന്റോ: ഇറാൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാരുടെ ആദ്യ സംഘങ്ങൾ സുരക്ഷിതമായി നാട്ടിലെത്തിത്തുടങ്ങി. ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് കനേഡിയൻ സർക്കാർ പ്രത്യേകമായി ബുക്ക് ചെയ്ത 51 സീറ്റുകളിലാണ് യാത്രക്കാർ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ എത്തിക്കുന്നതിനായി നൂറുകണക്കിന് സീറ്റുകൾ സർക്കാർ നേരത്തെ ബുക്ക് ചെയ്‌തിട്ടുണ്ട്. കനേഡിയൻ പൗരന്മാരുമായുള്ള വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ സുരക്ഷാ കാരണങ്ങളാൽ ദുബായ് വിമാനത്താവളം താത്‌കാലികമായി അടച്ചു. വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണിത്.

നിലവിൽ 1,08,000 ത്തോളം വരുന്ന കനേഡിയൻ പൗരന്മാർ ഔദ്യോഗികമായി യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3,500 പേർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. നാട്ടിലെത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. യുദ്ധമേഖലയിൽ നിന്നുള്ള മടക്കയാത്ര അതീവ ദുഷ്കരവും ഉത്കണ്ഠ നിറഞ്ഞതുമായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. യുദ്ധം രൂക്ഷമാകുന്നതിനിടെ നിരവധി കനേഡിയൻ പൗരന്മാർക്ക് മേഖലയിൽ തുടരേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്
