കെബെക്ക് സിറ്റി: കെബെക്കിലെ സെന്റ് റോസ്-ഡി-വാട്ട്ഫോർഡിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി പരിച്ചു. അപകടത്തിൽ 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കെബെക്ക് പ്രൊവിൻഷ്യൽ പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. കെബെക്ക് സിറ്റിയിൽ നിന്നും ഏകദേശം ഒന്നര മണിക്കൂർ യാത്ര ദൂരമുള്ള ചൗഡിയർ-അപ്പലാച്ചസ് മേഖലയിലെ ചെറിയ പട്ടണമായ സെന്റ് റോസ്-ഡി-വാട്ട്ഫോർഡിലാണ് സംഭവം. റോഡിലെ കടുത്ത മഞ്ഞുവീഴ്ച കാരണമാകാം ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് എത്തുമ്പോഴേക്കും ബസ് റോഡരികിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദാരുണമായ അപകടത്തിൽ കെബെക്ക് പ്രവിശ്യാ ഭരണകൂടം അനുശോചിച്ചു. കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് സി.എ.ക്യു (CAQ) നേതാവ് ക്രിസ്റ്റീൻ ഫ്രെഷെറ്റ് അറിയിച്ചു. ദുരന്തം നേരിട്ട കുട്ടികൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. 737 പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്.
