ടൊറന്റോ: ടൊറന്റോയ്ക്ക് സമീപം രണ്ട് ജൂത ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. തോൺഹില്ലിലും നോർത്ത് യോർക്കിലുമുള്ള സിനഗോഗുകൾക്ക് നേരെയാണ് ശനിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കാനഡയിലെ ജൂത സമൂഹത്തിനിടയിൽ ഇത് വലിയ ആശങ്കയുണ്ടാക്കി. തോൺഹില്ലിലെ ബെത്ത് അവ്രഹാം യോസഫ് ഓഫ് ടൊറന്റോ, നോർത്ത് യോർക്കിലെ ഷാരെ ഷോമയിം എന്നീ ആരാധനാലയങ്ങൾക്ക് നേരെയാണ് ആക്രമണം. കറുത്ത സെഡാൻ കാറിലെത്തിയ അക്രമികൾ തോൺഹില്ലിലെ സിനഗോഗിന്റെ മുൻവാതിലിലേക്ക് വെടിയുതിർത്തു. രണ്ട് പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് നോർത്ത് യോർക്കിലും വെടിവെപ്പ് നടന്നത്. യോർക്ക് റീജിയണൽ പോലീസിന്റെ (YRP) ഹേറ്റ് ക്രൈം യൂണിറ്റും തോക്ക് കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ഇത്തരത്തിലുള്ള വിദ്വേഷവും പെരുമാറ്റവും അങ്ങേയറ്റം ആക്ഷേപകരമാണെന്നും വിദ്വേഷത്തിനും വർഗീയതയ്ക്കും ഒന്റാറിയോയിലോ കാനഡയിലോ സ്ഥാനമില്ലെന്നും വൈ.ആർ.പി ഡെപ്യൂട്ടി കെവിൻ മക്ലോസ്കി പറഞ്ഞു. ടൊറന്റോ മേയർ ഒലിവിയ ചൗ, വോഗൻ മേയർ സ്റ്റീവൻ ഡെൽ ഡൂക്ക എന്നിവർ സംഭവത്തെ ശക്തമായി അപലപിച്ചു. ജൂത സമൂഹത്തിന് നേരെയുള്ള ഇത്തരം വിദ്വേഷ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും വാക്കുകൾക്കപ്പുറം കർശനമായ നടപടികളാണ് ആവശ്യമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നോർത്ത് യോർക്കിൽ സിനഗോഗിന് നേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
